Sunday 28 July 2013

മഴപ്പൊട്ടന്‍(കവിത ശ്രീ മോഹനകൃഷ്ണന്‍ കാലടി)


പള്ളിക്കൂടം തുറന്നെന്നു കേട്ടപ്പോള്‍
തുള്ളിക്കൊണ്ടെത്തി മഴ ചെക്കന്‍
പുത്തനുടുപ്പും ചെരിപ്പുമില്ലെങ്കിലും
പുത്തനായ് തോന്നും മഴ ചെക്കന്‍
ചീകിയാല്‍ കേള്‍ക്കാത്ത കോലന്‍ തലമുടി
മാടിയൊതുക്കാന്‍ പണിപ്പെട്ടും
അങ്ങിനെ മാടിയൊതുക്കുമ്പോള്‍
കൈതടഞ്ഞമ്മതൊടുന്ന കുറി മാഞ്ഞും

കണ്‍കളില്‍ താനെ പൊടിയുന്ന വെള്ളത്തില്‍
കണ്മഷിത്തട്ടി മറിഞ്ഞിട്ടും
പുസ്തകമൊന്നുമെടുത്തിട്ടില്ലെങ്കിലും
ഉത്സാഹം തുള്ളി മഴചെക്കന്‍
മാവായ മാവൊക്കെ കേറി മറിഞ്ഞിട്ട്
മേലാകെ തോലുപൊളിഞ്ഞുള്ളോര്‍
ഊഞ്ഞാലിലാടി കഴിയാത്ത സങ്കടം
കൊഞ്ഞനം കുത്തി നടക്കുന്നു
എല്ലാര്ക്കു‍മൊപ്പം പണ്ടുസ്കൂളില്‍ പോയത്
തെല്ലോര്ത്തു‍ നിന്നു മഴ ചെക്കന്‍
അപ്പോഴതുവഴിയ്ക്കെത്തുന്നു കുട്ടികള്‍
ആരും പരിചയമില്ലാത്തോര്‍
മിണ്ടാട്ടം മുട്ടിയ താറാവിന്‍ പറ്റമായ്
മുന്നോട്ട് മാത്രം നടക്കുന്നോര്‍

ഒക്കെയൊരോ നിറകുപ്പായമിട്ടവര്‍
പുസ്തകമേറ്റിയ കൂനുള്ളോര്‍
ചങ്കിലായെന്തോ മുറുകി പിടയുന്നോര്‍
എങ്കിലും ചുണ്ടില്‍ ചിരിയ്ക്കുന്നു
കണ്ടപ്പോള്‍ പിന്നാലെ ചെന്നു മഴചെക്കന്‍
ഡുണ്ടുണ്ടും ഞാനുണ്ട് പിന്നാലെ

പോരേണ്ട പോരേണ്ട മൂക്കുമൊലുപ്പിച്ച്
പോരേണ്ടന്നായി ചെറുക്കന്മാര്‍
കീറിയകുപ്പായം നാറിയനിക്കറും
മാറിപ്പോയെന്നായ് വെറുപ്പന്മാര്‍

ഒറ്റവരിയായ് പിന്നെയാ കുട്ടികള്‍
ബസ്സിലും ജീപ്പിലും കേറുമ്പോള്‍
പിന്നെയും പിന്നാലെ ചെന്നു മഴചെക്കന്‍
ഡുണ്ടുണ്ടും ഞാനുണ്ട് പിന്നാലെ
പോടാ കറുപ്പാ ജലദോഷക്കാരാ
യെന്നോടിച്ചു വിട്ടു കരുത്തന്മാര്‍
ഏതുവഴിയ്ക്കൊക്കെ ഓടി മറിഞ്ഞിട്ടും
ഏതോ വരമ്പില്‍ വഴുക്കിട്ടും
എല്ലാര്‍ക്കുമൊപ്പം വന്നെത്തി കിതയ്ക്കയായ്
എത്തേണ്ടിടത്തേ മഴ ചെക്കന്‍

വാതില്‍ പടിയ്ക്കല്‍ അവനെ തടഞ്ഞത്രെ
ചൂരലെടുത്തൊരു കാവല്‍ക്കാര്‍
എന്നിട്ടോ മുറ്റത്തെ കുന്തിമറിച്ചിട്ട്
കയ്യടിച്ചാര്‍ത്തു ചിരിച്ചത്രെ
നെഞ്ചിലൊളിപ്പിച്ചുവെച്ചൊരു കല്‍ സ്ലെയ്റ്റ്
കല്ലിന്മേല്‍ വീണു തകര്‍ന്നത്രേ
ഉള്ളിലടക്കി പിടിച്ചൊരു പുസ്തകം
ഒന്നായി കീറിപ്പറന്നത്രെ
എത്രതുടച്ചിട്ടും തോരാത്ത കണ്ണീരില്‍
എന്നും അവന്‍ തനിച്ചാണത്രേ..

No comments:

Post a Comment